
തമിഴ്നാട് അതിർത്തി കടന്നു വാഹനങ്ങളിൽ പണവുമായി പോകുന്നവർ ജാഗ്രത പാലിക്കുക. നിയമം അനുവദിക്കുന്നതിൽ കൂടുതൽ പണം കൈവശം കൊണ്ടു പോകുന്നവർ കൃത്യമായ രേഖകൾ കൂടി കരുതിയില്ലെങ്കിൽ വെട്ടിലാകും. ഇലക്ഷൻ പ്രമാണിച്ച് തമിഴ്നാട് സർക്കാർ അതിർത്തിയിൽ കർശനമായ വാഹന പരിശോധന നടത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. പുളിയറ ആർ.ടി.ഒ ചെക്പോസ്റ്റിനോട് ചേർന്നാണ് സംഘം പരിശോധന നടത്തുന്നത്. ആര്യങ്കാവ് ചുരം ഇറങ്ങി എത്തുന്ന കെ.എസ്.ആര്.ടി.സി ബസ് മുതൽ ഇരുചക്ര വാഹനം വരെ വിശദമായി പരിശോധിക്കുകയാണ് പോലീസ്. ഇലക്ഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിർത്തി കടന്ന് പണം ഒഴുകാൻ ഉള്ള സാധ്യതയാണ് പോലീസ് തടയിടാൻ ശ്രമിക്കുന്നത്. പ്രത്യേക സംഘം പരിശോധന തുടങ്ങിയ ബുധനാഴ്ച കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ആലംകുളം സ്വദേശിയുടെ പക്കൽ നിന്നും പോലീസ് 30,000 രൂപ കണ്ടെടുത്തു. ഇതു പിന്നീട് വീടുപണിക്ക് ആവശ്യമായ തുകയാണ് എന്ന് ബോധ്യം വന്ന സാഹചര്യത്തിൽ ഇയാളെ വിട്ടയക്കുകയായിരുന്നു. അതെ സമയം വാണിജ്യ ആവശ്യങ്ങൾക്കും, മറ്റ് ചെറുകിട കച്ചവടക്കാരെയും പരിശോധന ബാധിക്കാൻ സാധ്യത ഉണ്ട്. നിയമപരമായി പണം കൊണ്ട് പോകുന്നവരും കൃത്യമായി രേഖ സൂക്ഷിച്ചില്ലെങ്കിൽ വെട്ടിലാകുകയും, പിന്നീട് രേഖകളുമായി തിരുനെൽവേലി കളക്ടർ ഓഫീസ് കയറി ഇറങ്ങേണ്ടിയും വരും.
റിപ്പോര്‍ട്ടര്‍ ബിനു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ