
അഞ്ചൽ അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടു കുതിരയെടുപ്പിനിടെയുണ്ടായ സംഘട്ടനത്തിൽ ഉൾപ്പെട്ടവരായ അഞ്ച് പേർ കൂടി അറസ്റ്റിലായി.
മലമേൽ കൊച്ചുമേലതിൽ വീട്ടിൽ ശ്രീനാഥ് (26), അറയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ സുനിൽ കുമാർ (27), മലമേൽ ഹരിലാൽ ഭവനത്തിൽ ശ്രീലാൽ (20), തേവർതോട്ടം പാലവിള വീട്ടിൽ ശിവജി (37) ഇടയം റജി ഭവനിൽ റജി (36) എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.അഞ്ചൽ ഇടയം ചന്ദ്രോദയത്തിൽ അജു ലാലിനെയാണ് സംഭവ ദിവസം തന്നെ സ്ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുതിരയെടുപ്പിനിടെ നാസിക് ഡോൾ സംഘവും കുതിരയെടുക്കാനെത്തിയവരുമായുണ്ടായ വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്.നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘം സംഘർഷം ഉണ്ടാക്കിയവരെ ലാത്തിയടിച്ച് ഓടിക്കുകയുണ്ടായി.
ലാത്തിയടിയേറ്റവരിൽ ചിലർ പൊലീസിന് നേരേ നടത്തിയ കല്ലേറിൽ ഗ്രേഡ് എസ്.ഐ, എ.എസ്.ഐ എന്നിവർക്ക് പരിക്കേറ്റു.ഈ സംഭവത്തിലാണ് കൂടുതൽ അറസ്റ്റ് നടന്നിരിക്കുന്നത്.
സംഘർഷം ചിത്രീകരിച്ച വീഡിയോ പരിശോധിച്ച ശേഷമാണ് അക്രമികളെ അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.പ്രതികളെ പിടിക്കുന്നതിനായി പുലർച്ചെ രണ്ടരയോടെ വീടിന്റെ ഓടിളക്കി അകത്ത് കടന്ന് പൊലീസ് അതിക്രമം കാട്ടിയെന്നും വീടിന്റെ കതകു ചവിട്ടി പൊളിച്ചെന്നും വീട്ടുകാർ പറയുന്നു. അറയ്ക്കൽ ചരുവിള പുത്തൻവീട്ടിലാണ് ഇത്തരത്തിൽ പൊലീസ് അതിക്രമം നടന്നതായി പറയുന്നത്. എന്നാൽ നിയമപരമായ പോലീസ് നടപടികളെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ എന്നും ഓടിളക്കി വീട്ടിനുള്ളിൽ പ്രവേശിച്ചതായിട്ടുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നു അഞ്ചൽ സി.ഐ പി.ബി വിനോദ്കുമാർ പറഞ്ഞു.പോലീസിനെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ അറയ്ക്കൽ - മലമേൽ, തേവർതോട്ടം, ഇടയം എന്നീ കരകളിലെ ചെറുപ്പക്കാരിൽ പലരും സ്ഥലത്തില്ലാത്ത അവസ്ഥയാണ്.
കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി കോടതി പ്രതികളെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ