അഞ്ചൽ സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് അറവ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത് പതിവായിരിക്കുന്നതായി സ്കൂൾ അധികൃതര് പരാതിപെട്ടിട്ടു മാസങ്ങളായി.
തിരക്കേറിയ അഞ്ചൽ - ആയൂർ പാതയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന ബി.വി.യു.പി.എസ് സ്കൂളിന് സമീപത്താണ് വൻതോതിൽ മാലിന്യം തള്ളുന്നത്.
സ്കൂൾ അവധിക്കാലമായതിനാൽ മാലിന്യം തള്ളുന്നത് സ്കൂളധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഇപ്പോൾ സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുള്ള അധ്യാപകരും മറ്റു ജീവനക്കാരും എത്തിയപ്പോളാണ് മാലിന്യത്തിന്റെ ദുർഗ്ഗന്ധം അനുഭവപ്പെട്ടത്.
മാലിന്യം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് ഇവിടെ തള്ളിയിരിക്കുന്നത്.
വേനൽ മഴ പെയ്ത് മാലിന്യം അഴുകിയതിനാൽ അസഹനീയമായ ദുർഗ്ഗന്ധമാണ് വമിക്കുന്നത്. ധാരാളം തെരുവു നായ്ക്കളുടേയും വിഹാര കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്.
സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ തെരുവു നായകൾ മാലിന്യം ഭക്ഷിച്ച ശേഷം വിശ്രമിക്കുന്നത് സ്കൂൾ വരാന്തകളിലാണ്.
നായ്ക്കളുടെ ശല്യവും ദുർഗ്ഗന്ധവും സ്കൂളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഈ വിഷയങ്ങൾ വിവരിച്ചു കൊണ്ട് സ്കൂൾ അധികൃതർ അഞ്ചൽ ഗ്രാമപഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും ഇതുവരേയും ഒരു നടപടിയും ഉണ്ടായിട്ടില്ല.
മൂന്ന് മാസം മുമ്പ് ഇവിടത്തെ ചപ്പുചവറിന് തീപിടിച്ചിരുന്നു.
പുനലൂർ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.അഞ്ചൽ പ്രദേശത്തെ തികച്ചും സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും മക്കൾ പഠിക്കുന്ന വിദ്യാലയമാണിത്.
അടിയന്തരമായി മാലിന്യം നീക്കാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളണമെന്നാണ് സ്കൂൾ അധികൃതരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ