കൊല്ലം ഉറുകുന്നിൽ പട്ടാപകൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
തിരുനെൽവേലി മേട്ടുപെട്ടി സ്വദേശിനി ഷണ്മുഖതായി എന്ന സ്ത്രീക്കെതിരെ തെന്മല പോലീസ് തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനു കേസെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടടുത്താണ് സംഭവം. വീടിന്റെ എതിർവശത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന വല്യച്ഛന്റെ അടുത്തേക്ക് അമ്മ അറിയാതെ റോഡ് മുറിച്ചു കടന്ന് പോകാൻ ശ്രമിച്ച മൂന്ന് വയസുകാരിയെ ആണ് തമിഴ്നാട്ടിൽ നിന്നും എത്തിയ യുവതി കൈയിൽ പിടിച്ചു പൊക്കി എടുത്തത്.
അതെ സമയം റോഡിലൂടെ കടന്ന് വന്ന സമീപവാസിയായ സ്ത്രീ സംഭവം നേരിൽ കാണുകയും പാഞ്ഞു വന്ന് കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു.
കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീ ഉടനെ ഇവരുടെ കാൽക്കൽ വീണു ഭക്ഷണം എന്തെങ്കിലും കഴിക്കാൻ തരണം എന്ന് അഭ്യർത്ഥിച്ചു.
കുട്ടിയെ വീട്ടുകാരുടെ പക്കൽ ഏല്പിക്കുമ്പോഴേക്കും ഇവർ അതിവേഗത്തിൽ നടന്നു നീങ്ങിയെങ്കിലും നാട്ടുകാർ ഇവരെ വളഞ്ഞു പിടിക്കുകയായിരുന്നു.
തെന്മല പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.
പോലീസിന്റെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാതിരുന്ന ഇവരുടെ പക്കൽ അറുപതിനായിരത്തോളം രൂപയും, എട്ട് പവന്റെ സ്വർണവും ഉണ്ടായിരുന്നു.
തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനു കേസെടുത്ത പോലീസ് ഇവരുടെ കൈ രേഖ ഉപയോഗിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ദിവസങ്ങൾക്കു മുൻപ് ഒറ്റക്കല്ലിൽ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ വെറുതെ വിട്ടയച്ച തെന്മല പോലീസിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
അടുത്തടുത്ത സംഭവത്തോടെ നാട്ടുകാർ ആശങ്കയിൽ ആണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ