കൊല്ലം കുളത്തൂപ്പുഴയില്‍ കാറ്റടിക്കുമ്പോള്‍ നെഞ്ചില്‍ തീയുമായി കഴിച്ചു കൂട്ടുകയാണ് വീടെന്ന സ്വപ്നവുമായി മൈലമൂട്ടില്‍ ഒരു കുടുംബം. രാത്രി അന്തി ഉറങ്ങാന്‍ പെണ്‍ മക്കളെ ബന്ധു വീടുകളിലേയ്ക്ക് അയക്കേണ്ടുന്ന ഗതികേടിലും.
നാടാകെ ഭവനപദ്ധതികള്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുമ്പോള്‍ അധികൃതരുടെ അനാസ്ഥയില്‍ ലൈഫ് പദ്ധതിയില്‍ ഉല്‍പ്പെടാതെ പോയ കുടുംബം തലചായ്ക്കാന്‍ സുരക്ഷിത ഇടമില്ലാതെ ദുരിതത്തില്‍. കുളത്തൂപ്പുഴ മൈലമൂട് വാര്‍ഡില്‍ ചോഴിയക്കോട് കൈപ്പത്തികുന്ന് തൌഫീക്ക് മന്‍സില്‍ നാസറുദീന്‍ റാഹിലാബീവി ദമ്പതികളും ഇവരുടെ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമാണ് തകര്‍ന്ന് വീഴാറായ വീടിനുളളില്‍ ജീവന്‍ പണയം വച്ച് കാലങ്ങളായി കഴിച്ചുകൂട്ടുന്നത്.
കൂലിപ്പണിക്കാരനായിരുന്ന നാസറുദീന്‍റെ ഏകവരുമാനമായിരുന്നു ഈ നിര്‍ധന കുടുംബത്തിന്‍റെ ഏക ആശ്രയം. ഏന്നാല്‍ ഹൃദ്രോഗം ബാധിച്ച് അവശനായ നാസറുദീന്‍റെ ചികിത്സക്ക് തന്നെ വന്‍തുക ചിലവഴിക്കേണ്ടതുണ്ട് ഇപ്പോള്‍. ഇതിനും വഴി കണ്ടെത്താനാകാതെ ദുരിതത്തില്‍ കഴിയുന്ന ഇവര്‍ക്കെങ്ങനെ സ്വന്തമായി വീട് നിര്‍മ്മിക്കാനാകും അതിനാലാണ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചത്.
എന്നാല്‍ കാലങ്ങളായി എ.പി.എല്‍ കാര്‍ഡ് ഉടമയായതിനാല്‍ അര്‍ഹതയില്ലന്ന് പറഞ്ഞ് ഒഴിവാക്കിയെന്നാണ് ഇവരുടെ പരാതി. അന്നത്തിന് വഴി കണ്ടെത്താന്‍ പെടാപാട് പെടുന്ന ഇവര്‍ മക്കളുടെ വിദ്യാഭ്യാസം തുടരാനാകാതെ ഒരാള്‍ ഇതിനോടകം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. കുന്നിന്‍ ചരുവിലായുളള കാലപ്പഴക്കം ചെന്ന ഇവരുടെ വീട് ഏത് നിമിഷവും നിലം പൊത്താവുന്നതാണ് അവസ്ഥ.
കാറ്റൊന്ന് ആഞ്ഞു വീശിയാലൊ മഴയൊന്നു ചാറിയാലൊ നെഞ്ചിടിപ്പേറും. വിണ്ടു കീറിയ ഭിത്തികള്‍ മറിഞ്ഞു വീഴുമെന്ന് ഭയന്ന് പെണ്‍മക്കള്‍ ബന്ധുവീട്ടില്‍ അന്തി ഉറക്കേണ്ടുന്ന ഗതികേടിലും. മുമ്പ് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഇവര്‍ക്ക് പുതിയതായി റേഷന്‍ കാര്‍ഡ് അനുവദിച്ച് കിട്ടിയപ്പോള്‍ ഇവര്‍ പോലും അറിയാതെ എ.പി.എല്‍ വിഭാഗത്തിലേക്ക് മാറിയെന്നാണ് ഈ പാവം കുടുംബം വിലപിക്കുന്നത്.
അതിനാല്‍ തന്നെ തലചായ്ക്കാന്‍ സ്വന്തമായി വീട് എന്ന സ്വപ്നവും പേറി കഴിയാനാണ് ഈ നിര്‍ധന കുടുംബത്തിന്‍റെ വിധിയും. ഭവന രഹിതരുടെ സമ്പൂര്‍ണ്ണ ഗ്രാമമാണെന്ന് പ്രഖ്യാപിച്ച കുളത്തൂപ്പുഴ പഞ്ചായത്തിലാണ് കരുണ ഉളളവരുടെ കരളലിയിപ്പിക്കുന്ന ഈ കാഴ്ച.
വീട്ടിനുളളില്‍ ആഹാരം പാകം ചെയ്യാന്‍ ഭയമായതിനാല്‍ സമീപത്തെ ആട്ടിന്‍ കൂട്ടിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വീട്ടുമുറ്റത്ത് കിണറില്ലാത്തതിനാല്‍ കുടിവെളളം തലയില്‍ ചുമക്കെണ്ടുന്ന ഗതികേടിലും. ഇത്ര ഏറെ ദുരിതങ്ങളുളള ഇവര്‍ ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അര്‍ഹരല്ലന്നതാണ് അധികൃതരുടെ വാദം. തകര്‍ന്നു ദേഹത്ത് വീഴുമെന്ന് ഭയപ്പെടുന്ന സിമന്‍റ് ചുവരുളളതാണ് ഇവരെ അധികൃതര്‍ ഒഴിവാക്കാനിടയാക്കിയത്. ഇത്തരം പഴഞ്ചന്‍ മാനദണ്ഡങ്ങള്‍ ചവറ്റുകുട്ടയിലെറിയേണ്ടുന്ന കാലം കഴിഞ്ഞെന്നു പറയാനെ ഇപ്പോള്‍ തരമുളളൂ എന്നു പറയുമ്പോഴും അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബമിപ്പോഴും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ