പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാക്കൾ പോലീസുകാരെ ആക്രമിച്ചത്.
ആര്യങ്കാവിൽ പരിശോധനകൾക്കായി പോകുകയായിരുന്നു പൊലീസ് സംഘം.
തുടർന്ന് കല്ലടയാറിന്റെ തീരത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാക്കൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. മദ്യപിച്ചിരുന്നവരോട് മറുകരയിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാക്കളുടെ മദ്യപസംഘം ഇതിന് തയ്യാറായില്ല.
തുടർന്ന് ഇവരെ പിടികൂടാനായി പോയ പൊലീസ് സംഘത്തിന് നേരെ മദ്യപസംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
ആറോളം പേർ മാത്രം വരുന്ന പൊലീസുകാർക്കുനേരെ ആയിരുന്നു പന്ത്രണ്ടോളം പേർ അടങ്ങിയ സംഘത്തിന്റെ അക്രമണം. തുടർന്ന് തെന്മല സി. ഐ റീചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ പോലീസുകാർ യുവാക്കളെ കീഴ്പ്പെടുത്തി.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇടപ്പാളയം സ്വദേശി 32 കാരനായ രാജേഷ്, കോന്നി സ്വദേശി 35 കാരനായ ശ്രീകുമാർ എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ തെന്മല എസ്.ഐ സിദ്ദീഖിന്റെ നെഞ്ചിന് പരിക്കുണ്ട്. സി. പി. ഒ അനീഷിനും പരിക്കേറ്റു. പരിക്കേറ്റ എസ്. ഐ സിദ്ധീഖ് കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഓടി രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികളെ പൊലീസ് പുനലൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനയും വൈദ്യ പരിശോധനയും നടത്തി.പ്രതികളെ റിമാന്റ് ചെയ്യുമെന്ന് തെന്മല പോലീസ് പറഞ്ഞു.
ന്യൂസ് ബ്യുറോ തെന്മല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ