
തിരുവനന്തപുരം- കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെൽപ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. കോവിഡ് സമയത്തെ ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികൾ ചിരിയുടെ കോൾ സെന്ററുമായി പങ്ക് വെച്ചത്.
മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളിൽ അധികവും. ഗുരുതരമായ മാനസികപ്രശ്‌നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ചിരി കോൾ സെന്ററിൽനിന്ന് അടിയന്തരമായി പരിചയ സമ്പന്നരായ മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കി. 2021 ഈ പദ്ധതി ആരംഭിക്കുമ്പോൾ പല കോണുകളിൽനിന്നും സംശയങ്ങൾ ഉയർന്നിരുന്നു. നമ്മുടെ കുട്ടികൾക്ക് ഇത്രയും മാനസിക സമ്മർദം ഉണ്ടോ. ഉണ്ടെങ്കിൽ തന്നെ അതിൽ പോലീസിനെന്താവും ചെയ്യാനാവുക. കുട്ടികളെ ചിരിപ്പിക്കാൻ അവർക്കു കഴിയുമോ. ഈ സംശയങ്ങളെല്ലാം അസ്ഥാനത്താണെന്നു തെളിയിക്കുന്നതാണ് ചിരി ഹെൽപ്പ് ലൈനിൽ വന്ന കോളുകളുമായി ബന്ധപ്പെട്ട കണക്കുകൾ.
2021 ജൂലൈ 12 മുതൽ 2022 ജൂലൈ 28 വരെ വിളിച്ച 31,084 പേരിൽ 20,081 പേർ വിവരാന്വേഷണത്തിനും 11,003 പേർ ഡിസ്ട്രസ് കോളുമാണു ചെയ്തത്. ഏറ്റവും കൂടുതൽ കോളുകൾ മലപ്പുറത്തു നിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ചിരിയുടെ ഹെൽപ്‌ലൈനിൽ വിളിച്ചത്. ഇതിൽ 1815 എണ്ണം അന്വേഷണ കോളുകളും 1005 എണ്ണം ഡിസ്‌ട്രെസ്ഡ് കോളുകളുമാണ്. കേരളത്തിനു പുറത്തു നിന്ന് 294 പേരും ചിരി ഹെൽപ്ലൈനിനെ ഈ കാലയളവിൽ സമീപിച്ചു.
ചിരിയുടെ 9497900200 എന്ന ഹെൽപ് ലൈൻ നമ്പരിലേക്ക് കുട്ടികക്കു മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കൾക്കും ബന്ധപ്പെടാം. മാനസികപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് ടെലിഫോണിലൂടെ കൗൺസലിംഗും ലഭ്യമാക്കും. മുതിർന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾ എന്നിവരിൽനിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വളണ്ടിയർമാർ. സേവന തൽപരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യ വിദഗ്ധർ, മനഃശാസ്ത്രജ്ഞർ, അധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ധസമിതി ഇവർക്ക് പദ്ധതിയുടെ ഭാഗമായി മാർഗനിർദേശങ്ങൾ നൽകിവരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ